Saturday, June 20, 2015

നിദ്രതൻ തോഴി

സ്വപ്നകവാടത്തിൽ   നിന്മുഖം കാണുവാൻ ,
നിദ്രയെ  അന്ന് ഞാൻ  കൂട്ടുപിടിച്ചു .

ചുഴികളാൽ ചുറ്റി നിന്നൊരു  ലോകത്തിൽ ,
ആനന്ദഭാവത്തിൽ  ഞാനിറങ്ങി. 

ചോദ്യങ്ങളില്ലാത്ത  സമൂഹവും ,
വർണങ്ങൾ  വിരിഞ്ഞ  ചുറ്റുപാടും 

കയ്യൊന്ന് കോർക്കാൻ നിൻ വിരലുകളും 
കൂട്ടിനായ് കുളിർപ്പനിനീർകാറ്റും 

യാഥാർധ്യലോകത്തെ  ഒറ്റപ്പെടലിൽ ,
ഒരു പുഞ്ചിരിയായ്‌ നീ ഒഴുകിയെത്തി .

ആകാശമേടയിൽ  പാർക്കുവാനും ,
തിരകളെ  തൊട്ട് തലോടുവാനും ,

കൊട്ടാരക്കെട്ടുകൾക്കുള്ളിൽ  ചെന്ന് 
രാജാവും  റാണിയുമായി  മാറുവാനും ,

കുത്തൊഴുക്കുള്ലൊരു  വെള്ളച്ചാട്ടത്തിൽ 
ഇഷ്ടംപോലൊന്ന്   കുതിക്കുവാനും ,

നീലക്കുറിഞ്ഞികൾ  പൂക്കുവാൻ കാക്കാതെ 
കണ്ണാൽ  അവയെ കോർക്കുവാനും 

എന്തിനും നീയെന്നോടൊപ്പം ഉണ്ടായ്‌ ,
എൻ തോഴനായ്‌ നീ എന്നരികിലുണ്ടായ് 

കണ്‍തുറന്നപ്പോളാ  കനവുകളെ  
വീണ്ടും കാണുവാൻ ആവേശമായ്‌ 

ജോലിഭാരങ്ങളും മറ്റു തിരക്കുകളും 
എൻ  ഉറക്കത്തിൻ മീതെ  വിലങ്ങുവെച്ചു .

നിന്നെ കാണുവാൻ,നിന്നോട് മിണ്ടുവാൻ 
സാഹചര്യങ്ങൾ  തടസ്സം നിന്നു .

എന്നെന്നും നിദ്രയെ പ്രാപിക്കുവാൻ ,
എന്നെന്നും നിന്നടുത്തെത്തീടുവാൻ 

ഉപായമോന്നെ ഞാൻ 
കണ്ടതുള്ളു .

നിഷ്ക്രിയാത്മകമാമെൻ  പ്രാണനെ 
നിഷ്പ്രഭമാക്കിമാറ്റുക   തന്നെ .

ആഹാ , സ്വപ്നമേ നിന്നെ വരിക്കാൻ 
ഞാനിതാ ഈ ഞൊടി  എത്തുകയായ് ...

നിനയ്ക്കാതെ കിട്ടുന്ന ഭാഗ്യങ്ങളത്രേ സ്വപ്നങ്ങളെന്ന്‌ ,
പൂർണ്ണമായ്  ഇന്നിതാ  ബോധ്യമായ് ..........

Saturday, April 11, 2015

സുഹൃത്തേ നിനക്കായ് ..

നിലവാൽ  നിറമാൽ  നിറയും മനസ്സിൽ

തെളിയുന്ന താരമേ  സൗഹൃദം ..

കനവിൻ പടവിൽ ,മൊഴിതൻ  ചിറകിൽ

നിറയുന്ന ദീപമേ  സൗഹൃദം ...

എൻ ജീവമേടയിൽ  വസന്തമായ്‌

മിഴിനീർ  തുടയ്ക്കുവാൻ  വന്നു നീ

ഇനിയും  വിരിയും  മലർതേൻകണമായ്

നീ എന്നും  കൂടെ .......

                                 പാൽക്കടലിൻ  അലയടിയായ്  നിൻ സ്നേഹ ബാഷ്പങ്ങൽ
                             
                                  വർണങ്ങൾ  വിതറുന്നു ജീവിതപ്പൊയ്കയിൽ ..

                                   ഒരു വാക്കും  മൊഴിയാതെ   ഹൃദയത്തിൻ  ഭാഷ്യങ്ങൾ

                                   തനിയെ അറിയുന്നു  നീ

                                   സാന്ത്വനം  തന്നു നീ ....

                                    അകലാതെ  പിരിയാതെ   നമുക്കെന്നുമെന്നെന്നും

                                   പൊൻകനിയായ്   കാത്തീടാം

                                    ധന്യമാം സൗഹൃദം ...........................







Wednesday, April 1, 2015

കളിപ്പാവ

തൂവെളിച്ചം  തെല്ലു  വീഴാത്ത   രാവിതിൽ
മായാത്ത   ഓർമ്മകൾ   അലയടിച്ചു .
ഇമചിമ്മാതെ  ഓർക്കുന്നു ഞാൻ 
നഷ്ടബാല്യമേ  നിന്നെത്തന്നെ ...


നിറംമങ്ങിയ  ചിത്രംപോൽ 
എന്നും  നീയെന്നെ  വേട്ടയാടുന്നു .
അനാഥത്വത്തിൻ   പടിവാതിലിൽ 
എൻറെ   ഓർമ്മകൾ  തുടങ്ങിയപ്പോൾ ,
സ്വപ്‌നങ്ങൾ  മാത്രമായ്   എനിക്ക് കൂട്ട് .

കീറിയ  വസ്ത്രവും ,ദാരിദ്ര്യസമ്പത്തും ,
വെള്ളയിൽ  പൊതിഞ്ഞ മാതാപിതാക്കളും ..
സ്വന്തമായ് ഒരു  ഓട്ടപ്പെട്ടിയും ,
അതിനുള്ളിൽ പൊട്ടിയ  കളിക്കോപ്പുകളും ..

നിശ്ചലമാം വീഥിയിൽ  ഏകയായ്  ഞാൻ 
എന്തിനോ   കാത്തു   ഇരിക്കയായ് .
മഴയും   വെയിലും  തഴുകിത്തലോടി 
ഇലകളും   പൂക്കളും  കൂട്ടുതന്നു .

ആരേയോ  കാത്തുഞാൻ  ഏറെനേരം 
ആ  പാതയിൽ  നിന്നു  തേങ്ങി .
വണ്ടികൾ  പലതും  ചീറിപ്പാഞ്ഞു 
ആരുമേ  എനിക്കായ്  നിന്നതില്ല .

സഹതാപനോട്ടങ്ങൾ  പലരും  തന്നു .
പുനർജീവനായ്  ആരും  കൈ  തന്നില്ല .
മനുഷ്യർ വെറും നീചരെന്ന് 
അന്നെന്റെ   ബാല്യം   മനസ്സിലാക്കി.

പിന്നീട്  വന്നൊരു  വലിയവണ്ടിയിൽ  നി -
ന്നെനിക്കായ്‌  ഹസ്തം  നീണ്ടുവന്നു .
നല്ലവരും  ദൈവതുല്യരും  ഉണ്ടെന്ന് 
വ്യഥാ  മാനസം   ധരിച്ചുവെച്ചു .

കൈയിലെ  പാവകൾ  നഷ്ടമായ് ,
ഞാനൊരു  പാവയായ്‌   പിന്നെ മാറി.
ഏതൊക്കെയോ   കൈകളിൽ   ആടുവാനായ് 
വിധിച്ച  വെറും  ഒരു  കളിപ്പാവ .....
ഇന്നും  ഞാനിതാ  ആടുകയാണ് ..
ജീവിതനാട്യത്തിൻ   പുതിയ  ഭാവങ്ങൾ.

Monday, February 16, 2015

മഴ പെയ്യുകയാണ്

മഴ പെയ്യുകയാണ് ...
കടൽക്കരയിൽ  തിരകളെത്തുമ്പോൾ ,
മാനത്ത്  കാർമേഘം കൂടി ,
ഒരിടിവേട്ടോട്കൂടി ,
വർഷം പെയ്തിറങ്ങി .
തിരകളിൻ ഭംഗിക്ക് മാറ്റ്കൂട്ടാൻ
അവൾ  ചന്നംപിന്നം  തുള്ളിച്ചാടി .
കാർമേഘപാളികൾ  നീലനിറത്തിന്നാ-
ഴത്തിനോ  പകിട്ടേകുകയായ് .

കടലലകൾ ആർത്തിരമ്പുമ്പോഴും ,
മിന്നൽപ്പിണർ കത്തിപ്പായുമ്പോഴും ,
ഒന്നുമേ  വകവെയ്ക്കാതെ ,
ആർക്കും കാത്തുനിൽക്കാതെ ,
അവൾ  പെയ്യുകയാണ് .




ഏകാകിയായ്‌  ഞാനും  അവർക്കൊപ്പം
എൻറെ കണ്ണുനീർത്തുള്ളിയാൽ  മത്സരിച്ചു .
നീലക്കുടയുടെ  ശീലകൾപോലും
എൻറെ കണ്‍നിറഞ്ഞതിൽ  ആഹ്ലാദിച്ചു .

ഇടിമിന്നൽ  എന്നുടെ ഹൃദയതാളത്തോ-
ടൊത്തു  മത്സരിച്ചു പരാജയിച്ചു .
കാർമേഘമോ എൻറെ  നെഞ്ചിന്റെ
മൂടലിൽ  കൂട്ടുതന്നു .

ആഴിയും  മഴയും  ചുടുകണ്ണീരുമിന്ന്
ആർത്തുകൊണ്ടിതാ  പെയ്യുകയായ് .
അതെ, മഴ  പെയ്യുകയാണ് .
കടലിലും ,കരയിലും,എന്റെ ഹൃദയത്തിലും ..